Sunday, July 6, 2025

പതിവ് മറവി

പതിവിടത്തേക്ക്
പതിവ് പോലെ
പതിവ് സമയത്ത്
പതിയെ നടക്കുമ്പോൾ
ചിന്താപദ്ധതികൾ
രണ്ടായി പിളർന്ന്
ഒരു പകുതി 
മറുപകുതിയോട് ചോദിച്ചു
എന്തോ മറന്നില്ലേ?
ഉടനെ കീശയിൽ
ചതുരസന്തതസഹചാരിയെ
തൊട്ടു നോക്കി 
ഇല്ല ഒന്നും മറന്നില്ല
അല്ല, എന്തോ ഒന്ന്
നടക്കുംതോറും 
കിരുകിരുപ്പേറി വരുന്നു
അതാ വരുന്നു 
പതിവായി കാണുന്നൊരാൾ
കാണാത്തപോലയാൾ കടന്ന് പോയി
പതിവായി കുശലം പറയും മരങ്ങൾ
ആകാശം നോക്കി നിൽക്കുന്നു
ഇലകളും പൂക്കളും ചെടികളും
കൈകൊട്ടി വിളിച്ചിട്ടും 
കേൾക്കാതെ കാറ്റിലാടുന്നു
ഒടുവിലൊരിടത്ത് നിന്നു ഞാൻ
അടുത്തു വന്നൊരു കൂട്ടരോട്
അടുത്തൊരിടത്തേക്ക്
അറിയാത്തപോലെ വഴിചോദിച്ചു
അവരും കേൾക്കാതെ കടന്ന് പോയി
പെട്ടെന്നെനിക്ക് പിടികിട്ടി
എന്താണ് ഞാൻ മറന്നതെന്ന്

എന്താണത്?

സുഹൃത്തെ,
ഈ ചോദ്യം കവിയുടെ പരാജയമാണ്

No comments:

Post a Comment