കറിമുറിക്കോഴി
രണ്ട് കാലിൽ നടന്നത് കൊണ്ട്
അപൂർണമായ തലച്ചോറുമായി ജനിക്കുകയും
തദ്വാര കേമന്മാരാകുകയും ചെയ്ത
മനുഷ്യകുലത്തിൽപ്പെട്ട ഒരുവൻ,
രണ്ട് കാലിൽ നടന്നിട്ടും,
മുട്ടയിടുന്നത് കൊണ്ട്,
വെറും മനുഷ്യഭക്ഷണമായി പരിണമിച്ച
കോഴിയെ വാങ്ങാൻ കടയിലെത്തി
അടുക്കിവെച്ച ചതുരക്കൂടുകളും,
സമീപത്തെ കെട്ടിട സമുച്ചയവും,
അതിലെ പലനിലകളിൽ വസിച്ച്
അഷ്‌ടിക്ക് വക തേടുന്നവരും,
ഒരു ഉൽപ്രേക്ഷാലങ്കാര പ്രതീതിയുണ്ടാക്കിയെങ്കിലും,
ചതുരത്തിൽ
വൃത്തമൊക്കാത്തത് കൊണ്ട്,
കവിയൊന്ന് നിശ്വസിച്ചു
തൂക്കവും പറഞ്ഞ്
പുത്തൻ വേണമെന്ന്
കട്ടായവും പറഞ്ഞപ്പോൾ
കടക്കാരൻ കൂട്ടിൽ കയ്യിട്ട്
ഒരു കോഴിയെ പിടിച്ച്
തുലാസിൽ വച്ചു
തെല്ലൊന്നമ്പരന്ന കോഴി
വിധിയഗീകരിച്ചപോലെ നിശബ്ദമായി
കൂട്ടിലുണ്ടായ അവതാളവും
പെട്ടെന്ന് തന്നെ ഒതുങ്ങി
തൂക്കം തികഞ്ഞില്ലെന്ന്
അമർഷത്തോടെ പറഞ്ഞ്,
തൻ്റെ നൈപുണ്യക്ഷതത്തിൽ
തെല്ല് ജാള്യതയോടെ കടക്കാരൻ
ആ കോഴിയെ തിരികെവിട്ട്
മറ്റൊരു കോഴിയെ പിടിച്ചു
കെട്ടിട സമുച്ചയത്തിലെ
ഒരു ചതുരം വെളിച്ചപ്പെടുന്നതും
മറ്റൊന്ന് ഇരുളിൽ മായുന്നതും
അലസമായി നോക്കി
ദ്വിദീയാക്ഷരപ്രാസത്തിൽ
അയാൾ പറഞ്ഞു
കറിക്കായി മുറിക്കണം ചെറുതായി
ആ കോഴിയാകട്ടെ
ജീവൻ തിരികെ കിട്ടിയതിൻ്റെ പ്രാധാന്ന്യമറിയാഞ്ഞോ
എല്ലാമറിഞ്ഞതുകൊണ്ടോ
ഒട്ടും ഭാവഭേദമില്ലാതെ
ഇല്ലാത്ത മണ്ണിൽ
ചിക്കിപ്പെറുക്കി
പുഴുവെന്ന് നടിച്ച്
കോഴിത്തീറ്റ തിന്നു തുടങ്ങി