Sunday, July 6, 2025

പതിവ് മറവി

പതിവിടത്തേക്ക്
പതിവ് പോലെ
പതിവ് സമയത്ത്
പതിയെ നടക്കുമ്പോൾ
ചിന്താപദ്ധതികൾ
രണ്ടായി പിളർന്ന്
ഒരു പകുതി 
മറുപകുതിയോട് ചോദിച്ചു
എന്തോ മറന്നില്ലേ?
ഉടനെ കീശയിൽ
ചതുരസന്തതസഹചാരിയെ
തൊട്ടു നോക്കി 
ഇല്ല ഒന്നും മറന്നില്ല
അല്ല, എന്തോ ഒന്ന്
നടക്കുംതോറും 
കിരുകിരുപ്പേറി വരുന്നു
അതാ വരുന്നു 
പതിവായി കാണുന്നൊരാൾ
കാണാത്തപോലയാൾ കടന്ന് പോയി
പതിവായി കുശലം പറയും മരങ്ങൾ
ആകാശം നോക്കി നിൽക്കുന്നു
ഇലകളും പൂക്കളും ചെടികളും
കൈകൊട്ടി വിളിച്ചിട്ടും 
കേൾക്കാതെ കാറ്റിലാടുന്നു
ഒടുവിലൊരിടത്ത് നിന്നു ഞാൻ
അടുത്തു വന്നൊരു കൂട്ടരോട്
അടുത്തൊരിടത്തേക്ക്
അറിയാത്തപോലെ വഴിചോദിച്ചു
അവരും കേൾക്കാതെ കടന്ന് പോയി
പെട്ടെന്നെനിക്ക് പിടികിട്ടി
എന്താണ് ഞാൻ മറന്നതെന്ന്

എന്താണത്?

സുഹൃത്തെ,
ഈ ചോദ്യം കവിയുടെ പരാജയമാണ്

Wednesday, February 19, 2025

ഒരു ദാർശനിക പ്രശ്നം

കുറച്ച് നാളുകളായി ഒരു ദാർശനിക പ്രശ്നം
രാത്രികളിൽ എന്നെ അലട്ടുന്നു

പകൽ ഇരുൾമാളങ്ങളിൽ ഒളിച്ചിരുന്ന്
പ്രകാശചേതനയെ ഒഴിവാക്കുന്ന ഒരു പ്രശ്നം

അന്ധകാരം നിറഞ്ഞ രാത്രിയുറക്കത്തിൽ
പുറത്തിറങ്ങി പരതിനടക്കുന്ന ഒരു പ്രശ്നം

ഞെട്ടിയുണർന്ന് വെളിച്ചപ്പെടുത്തുമ്പോൾ
അവിടിവിടെ പകച്ച് നിൽക്കുന്ന പ്രശ്നം

പാറ്റയെ തല്ലിക്കൊല്ലുന്നതാണോ 
മരുന്നടിച്ച് കൊല്ലുന്നതാണോ കൂടുതൽ ശരി

എത്ര ചതച്ചാലും അനങ്ങുന്ന ഒരു കാൽ
തലച്ചോറിനെ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും

മരുന്നടിച്ചാൽ അന്തരീക്ഷത്തിൽ പടരുന്ന
പൊള്ളുന്ന മണം ഭയപ്പെടുത്തിക്കൊണ്ടിരിക്കും

ഉത്തരം തേടി ലോകം മുഴുവൻ ഞാൻ
വിരൽതുമ്പിനാൽ തിരഞ്ഞു

നിർമ്മിതബുദ്ധി ചോദ്യത്തിൻ്റെ ഭാവമനുസരിച്ച് തിരിച്ചും മറിച്ചും ഉത്തരം തന്നു

ഒടുവിൽ ചിരകാല സുഹൃത്തുക്കളുടെ സാമൂഹ്യ കൂട്ടായ്മയിൽ ആശങ്ക പങ്ക് വച്ചു

മഹാഭാരതത്തിലെ ധര്‍മച്യുതിയിലേക്കും 
ആഗോളതാപനത്തിലേക്കും ചർച്ചകൾ മുറുകി

വെല്ലുവിളികളും ചെളി വാരിയേറുമായി
പുരാതനമായ ആ കൂട്ടായ്മ പിളർന്നു

അതിൽ ഒരു പകുതി ഒരു പ്രമുഖ ദേശീയരാഷ്ട്രീയ സംഘടനയിൽ ചേർന്നു

മറുപകുതിയാകട്ടെ ഒരു പ്രാദേശിക സംഘടനയെ നിരുപാധികം പിന്തുണച്ചു

പാറ്റയാകട്ടെ കിട്ടിയ സമയം കൊണ്ട് അതിൻ്റെ ജീവനെ ഏതോ പഴുതിലൊളിപ്പിച്ചു

അശാന്തമായ ഉറക്കത്തിലേക്ക് വഴുതി വീണ എൻ്റെ സ്വപ്നത്തിലേക്ക് 
അതിൻ്റെ ആറ് കാലുകൾ ചലിച്ചു തുടങ്ങി

Sunday, February 16, 2025

ഉറക്കം

ആരുടേയോ ഉറക്കത്തിലേക്ക് ഞാൻ വീണുപോയി
മറ്റാരുടേയോ സ്വപ്നത്തിൽ ഞാനുണർന്നു

Monday, August 19, 2024

കടംകഥ ഉത്തരത്തോടെ

കടംകഥ ഉത്തരത്തോടെ

ഓരോരുത്തരും അവർക്കിഷ്ടമുള്ള പേര്
എന്നെ വിളിക്കും
എനിക്കൊരു പ്രശ്നവുമില്ല
അമ്പലമുറ്റത്തും പള്ളിമുറ്റത്തും
എന്നെ കാണാം
ഞാനുണ്ടാക്കിയ അതിരുകളിൽ
ഞാനലഞ്ഞു നടക്കും
ചിലരെന്നെ സ്നേഹിക്കും
തിന്നാൻ തരും
കുടിക്കാൻ തരും
ചിലരെന്നെ വെറുക്കും 
കല്ലെറിയും
ഓടിക്കും
എങ്കിലും ആര് വിളിച്ചാലും
സ്നേഹത്തോടെ അടുത്ത് വരും
വാലാട്ടി
കാരണം
തെരുവ് നായക്ക് അതല്ലെ പറ്റു

Sunday, June 9, 2024

ഞാനാർക്ക്

ഞാനാരെന്നല്ലെൻ ചോദ്യം
ഞാനാർക്കെന്നാണെൻ ചോദ്യം
ഞാനാർക്ക് നല്ലത് ചെയ്തു
ഞാനാർക്ക് ദ്രോഹം ചെയ്തു
ഞാനാർക്ക് ചോറ് കൊടുത്തു
ഞാനാർക്കുടുമുണ്ട് കൊടുത്തു
ഞാനാർക്കെൻ കാഴ്ചകൾ നൽകി
ഞാനാർക്കെൻ കേൾവികൾ നൽകി
ഞാനാർക്ക് താങ്ങായ് തണലായ്
ഞാനാർക്ക് കണ്ണിൽ കരടായ്
ഞാനാർക്കെൻ ചിന്തകൾ നൽകി
ഞാനാർക്കെൻ കവിതകൾ നൽകി
ഞാനാരെന്നറിയണമെങ്കിൽ
ഞാനാർക്കെന്നറിയുകയാദ്യം


Tuesday, May 28, 2024

പ്ലാസ്റ്റിക്

ഒരു മൈന ആ പ്ലാസ്സിക് കടലാസ്
കൊത്തി പറിക്കുകയായിരുന്നു
നിലത്തുരഞ്ഞ് പ്രധിഷേധിച്ച് അത്
ക്ലാ ക്ലാ ക്ലീ ക്ലീ എന്ന് ശബ്ദമുണ്ടാക്കി

തിന്നാനോ സ്വാദില്ല
കാണാനോ നിറമില്ല
കൂട്ടിൽ വക്കാൻ 
ഒട്ടും തന്നെ പതുപ്പുമില്ല
എന്ന് പാടി മൈന പറന്നു പോയി

വിലപ്പെട്ടതെന്തിനേയോ
പണ്ട് പൊതിഞ്ഞു സൂക്ഷിച്ച
ആ പ്ലാസ്റ്റിക് കടലാസ്
ഇനി അനാഥമായി 
ലോകാവസാനം വരെ
ചിരഞ്ജീവിയായി
പാറി നടക്കുമോ

അതോ
തെരുവു നായ്ക്കളോട് പടവെട്ടി
കയ്യിൽ കുന്തവുമായി
ഒരു രക്ഷകൻ അവതരിക്കുമോ?
കുന്തമുനയിൽ തുളഞ്ഞ് നൊന്ത്
തീ ചൂളയിൽ പാപങ്ങളുരുക്കി
പുതിയൊരു രൂപത്തിൽ 
പുനർജനിക്കുമോ

Thursday, April 4, 2024

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

മിക്കവാറും പുലർകാലങ്ങളിൽ എൻ്റെ കാലടികൾ പതിയാൻ ഭാഗ്യമുള്ള വീടിനടുത്തുള്ള ഒരു പാർക്കിലാണ് ഇത് നടന്നത്. ബാഗ്ലൂർ നഗരം പൂന്തോട്ടങ്ങൾക്ക് പ്രസിദ്ധമാണല്ലോ. എല്ലാ പബ്ലിക് പാർക്കിലും സാധാരണയായി ഒരു ചെറിയ മുറിയും അതിൽ നായസ്നേഹിയായ ഒരു തോട്ടക്കാരനും ഉണ്ടാകും. ഈ പാർക്കിലും ഉണ്ടായിരുന്നു അങ്ങനെ ഒരാൾ. രാവിലെ ചുറ്റി നടന്ന് പാർക്കിൻ്റെ നടപ്പാതകളിൽ നിന്ന് അപഭ്രംശം സംഭവിച്ച് പുൽമേടുകളിൽ കായികാഭ്യാസം നടത്തുന്നവരെ കന്നഡ ഭാഷയിൽ ചീത്ത പറയുന്നുത് ഇവിടെ പതിവ് സംഭവമാണ്. പാർക്കിൻ്റെ പ്രകൃതിദത്തമായ ഹരിതാഭ നിലനിർത്തുന്നതിൽ ആയാൾക്ക് ലഭിക്കുന്ന ശാപവാക്കുകൾ ഒരു വലിയ പങ്ക് വഹിക്കുന്നു. 

വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർമാരോട് എനിക്ക് ഒരു അസൂയ കലർന്ന ആരാധനയാണ്. യമണ്ടൻ ലെൻസും കാമറയുമൊക്കെ ഇടക്കിടക്ക് ആമസോണിൽ "Windows" ഷോപ്പിങ്ങ് ചെയ്യാറുമുണ്ട്. ഒരുപാട് ക്ഷമയുണ്ടെങ്കിലെ നല്ല ചിത്രങ്ങൾ കിട്ടു. തന്നെയുമല്ല പുലി, പാമ്പ് ഇത്യാദി വന്യമൃഗങ്ങളെ പിൻതുടരാൻ അസാമാന്യ ധൈര്യവും വേണം എന്നാണ് എൻ്റെ ഒരു ധാരണ.

അന്ന് പാർക്കിൽ ഒരാൾ പരിധികൾ ലംഘിച്ച് പുൽപ്രദേശത്ത് കയറി മൊബൈൽ ഫോൺ, തലയോടൊപ്പം ഭൂമിയിൽ ചേർത്ത് എന്തിൻ്റെയോ ചിത്രമെടുക്കുന്നു. അപ്പോൾ നമ്മുടെ തോട്ടക്കാരൻ റോന്തുചുറ്റാൻ വരുന്നത് കണ്ട ഞാൻ ഇപ്പോൾ  ഇവിടെ എന്തെങ്കിലും നടക്കും എന്ന് കരുതി, ഇസ്രായേൽ ഘാസ ആക്രമിക്കുന്നത് അമേരിക്ക കാത്തിരുന്ന പോലെ കാത്തിരുന്നു. 

പ്രതീക്ഷ തെറ്റിയില്ല. കന്നടയിൽ ഭയങ്കരമായ ചീത്ത വിളികളും ഹിന്ദിയിൽ ശാപവാക്കുകളും പെട്ടെന്ന് അന്തരീക്ഷം ഊഷ്മളമാക്കി. കുറെ വയസ്സായ ആൾക്കാർ കൃത്യസമയത്ത് ദിവസവും നടത്തുന്ന പൊട്ടിച്ചിരി വ്യായാമമൊഴിച്ചാൽ പൊതുവെ ശാന്തമായ അവിടെ ഒരു മരക്കൊമ്പിൽ സസുഖം വിശ്രമിച്ചിരുന്ന ചില കിളികൾ എന്തോ ചിലച്ച് പറന്ന് പോയി. 

അയാൾ രാഷ്ട്രഭാഷയിൽ തിരിച്ച് എന്തോ പറയുന്നുണ്ടായിരുന്നു. അതിൽ എനിക്ക് മനസ്സിലായത് ഇത്രയാണ്.
ഹം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി കർ രഹാ ഹെ ഹൈ ഹും....
ബഹുത്ത് മുശ്കിൽ...
ആപ് കോ ക്യാ മാലൂം ....
വൈൽഡ് ലൈഫ്, വൈൽഡ് ലൈഫ്....

അപ്പോൾ തോട്ടക്കാരൻ
ഇല്ലി സ്നേക്ക് നോടിതി, ഉഷാർ, സ്നേക്ക് സ്നേക്ക്

പിന്നീട് ഞാൻ കണ്ടത് അമ്പരന്ന് നിൽക്കുന്ന തോട്ടക്കാരനെയാണ്. മലയാളിയായത് കൊണ്ട് നിന്ന നിൽപിൽ അപ്രത്യക്ഷനാകുന്നതിൽ എനിക്ക് ഒട്ടും അതിശയം തോന്നിയില്ല. തന്നെയുമല്ല വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ജാവ പോലെ സിമ്പിൾ ആണെന്ന് എനിക്ക് അതോടെ മനസ്സിലായി.