മറ്റാരുടേയോ സ്വപ്നത്തിൽ ഞാനുണർന്നു
Sunday, February 16, 2025
Monday, August 19, 2024
കടംകഥ ഉത്തരത്തോടെ
കടംകഥ ഉത്തരത്തോടെ
എന്നെ വിളിക്കും
എനിക്കൊരു പ്രശ്നവുമില്ല
അമ്പലമുറ്റത്തും പള്ളിമുറ്റത്തും
എന്നെ കാണാം
ഞാനുണ്ടാക്കിയ അതിരുകളിൽ
ഞാനലഞ്ഞു നടക്കും
ചിലരെന്നെ സ്നേഹിക്കും
തിന്നാൻ തരും
കുടിക്കാൻ തരും
ചിലരെന്നെ വെറുക്കും
കല്ലെറിയും
ഓടിക്കും
എങ്കിലും ആര് വിളിച്ചാലും
സ്നേഹത്തോടെ അടുത്ത് വരും
വാലാട്ടി
കാരണം
തെരുവ് നായക്ക് അതല്ലെ പറ്റു
Sunday, June 9, 2024
ഞാനാർക്ക്
ഞാനാരെന്നല്ലെൻ ചോദ്യം
ഞാനാർക്കെന്നാണെൻ ചോദ്യം
ഞാനാർക്ക് നല്ലത് ചെയ്തു
ഞാനാർക്ക് ദ്രോഹം ചെയ്തു
ഞാനാർക്ക് ചോറ് കൊടുത്തു
ഞാനാർക്കുടുമുണ്ട് കൊടുത്തു
ഞാനാർക്കെൻ കാഴ്ചകൾ നൽകി
ഞാനാർക്കെൻ കേൾവികൾ നൽകി
ഞാനാർക്ക് താങ്ങായ് തണലായ്
ഞാനാർക്ക് കണ്ണിൽ കരടായ്
ഞാനാർക്കെൻ ചിന്തകൾ നൽകി
ഞാനാർക്കെൻ കവിതകൾ നൽകി
ഞാനാരെന്നറിയണമെങ്കിൽ
ഞാനാർക്കെന്നറിയുകയാദ്യം
Tuesday, May 28, 2024
പ്ലാസ്റ്റിക്
ഒരു മൈന ആ പ്ലാസ്സിക് കടലാസ്
കൊത്തി പറിക്കുകയായിരുന്നു
നിലത്തുരഞ്ഞ് പ്രധിഷേധിച്ച് അത്
ക്ലാ ക്ലാ ക്ലീ ക്ലീ എന്ന് ശബ്ദമുണ്ടാക്കി
തിന്നാനോ സ്വാദില്ല
കാണാനോ നിറമില്ല
കൂട്ടിൽ വക്കാൻ
ഒട്ടും തന്നെ പതുപ്പുമില്ല
എന്ന് പാടി മൈന പറന്നു പോയി
വിലപ്പെട്ടതെന്തിനേയോ
പണ്ട് പൊതിഞ്ഞു സൂക്ഷിച്ച
ആ പ്ലാസ്റ്റിക് കടലാസ്
ഇനി അനാഥമായി
ലോകാവസാനം വരെ
ചിരഞ്ജീവിയായി
പാറി നടക്കുമോ
അതോ
തെരുവു നായ്ക്കളോട് പടവെട്ടി
കയ്യിൽ കുന്തവുമായി
ഒരു രക്ഷകൻ അവതരിക്കുമോ?
കുന്തമുനയിൽ തുളഞ്ഞ് നൊന്ത്
തീ ചൂളയിൽ പാപങ്ങളുരുക്കി
പുതിയൊരു രൂപത്തിൽ
പുനർജനിക്കുമോ
Thursday, April 4, 2024
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ
മിക്കവാറും പുലർകാലങ്ങളിൽ എൻ്റെ കാലടികൾ പതിയാൻ ഭാഗ്യമുള്ള വീടിനടുത്തുള്ള ഒരു പാർക്കിലാണ് ഇത് നടന്നത്. ബാഗ്ലൂർ നഗരം പൂന്തോട്ടങ്ങൾക്ക് പ്രസിദ്ധമാണല്ലോ. എല്ലാ പബ്ലിക് പാർക്കിലും സാധാരണയായി ഒരു ചെറിയ മുറിയും അതിൽ നായസ്നേഹിയായ ഒരു തോട്ടക്കാരനും ഉണ്ടാകും. ഈ പാർക്കിലും ഉണ്ടായിരുന്നു അങ്ങനെ ഒരാൾ. രാവിലെ ചുറ്റി നടന്ന് പാർക്കിൻ്റെ നടപ്പാതകളിൽ നിന്ന് അപഭ്രംശം സംഭവിച്ച് പുൽമേടുകളിൽ കായികാഭ്യാസം നടത്തുന്നവരെ കന്നഡ ഭാഷയിൽ ചീത്ത പറയുന്നുത് ഇവിടെ പതിവ് സംഭവമാണ്. പാർക്കിൻ്റെ പ്രകൃതിദത്തമായ ഹരിതാഭ നിലനിർത്തുന്നതിൽ ആയാൾക്ക് ലഭിക്കുന്ന ശാപവാക്കുകൾ ഒരു വലിയ പങ്ക് വഹിക്കുന്നു.
വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർമാരോട് എനിക്ക് ഒരു അസൂയ കലർന്ന ആരാധനയാണ്. യമണ്ടൻ ലെൻസും കാമറയുമൊക്കെ ഇടക്കിടക്ക് ആമസോണിൽ "Windows" ഷോപ്പിങ്ങ് ചെയ്യാറുമുണ്ട്. ഒരുപാട് ക്ഷമയുണ്ടെങ്കിലെ നല്ല ചിത്രങ്ങൾ കിട്ടു. തന്നെയുമല്ല പുലി, പാമ്പ് ഇത്യാദി വന്യമൃഗങ്ങളെ പിൻതുടരാൻ അസാമാന്യ ധൈര്യവും വേണം എന്നാണ് എൻ്റെ ഒരു ധാരണ.
അന്ന് പാർക്കിൽ ഒരാൾ പരിധികൾ ലംഘിച്ച് പുൽപ്രദേശത്ത് കയറി മൊബൈൽ ഫോൺ, തലയോടൊപ്പം ഭൂമിയിൽ ചേർത്ത് എന്തിൻ്റെയോ ചിത്രമെടുക്കുന്നു. അപ്പോൾ നമ്മുടെ തോട്ടക്കാരൻ റോന്തുചുറ്റാൻ വരുന്നത് കണ്ട ഞാൻ ഇപ്പോൾ ഇവിടെ എന്തെങ്കിലും നടക്കും എന്ന് കരുതി, ഇസ്രായേൽ ഘാസ ആക്രമിക്കുന്നത് അമേരിക്ക കാത്തിരുന്ന പോലെ കാത്തിരുന്നു.
പ്രതീക്ഷ തെറ്റിയില്ല. കന്നടയിൽ ഭയങ്കരമായ ചീത്ത വിളികളും ഹിന്ദിയിൽ ശാപവാക്കുകളും പെട്ടെന്ന് അന്തരീക്ഷം ഊഷ്മളമാക്കി. കുറെ വയസ്സായ ആൾക്കാർ കൃത്യസമയത്ത് ദിവസവും നടത്തുന്ന പൊട്ടിച്ചിരി വ്യായാമമൊഴിച്ചാൽ പൊതുവെ ശാന്തമായ അവിടെ ഒരു മരക്കൊമ്പിൽ സസുഖം വിശ്രമിച്ചിരുന്ന ചില കിളികൾ എന്തോ ചിലച്ച് പറന്ന് പോയി.
അയാൾ രാഷ്ട്രഭാഷയിൽ തിരിച്ച് എന്തോ പറയുന്നുണ്ടായിരുന്നു. അതിൽ എനിക്ക് മനസ്സിലായത് ഇത്രയാണ്.
ഹം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി കർ രഹാ ഹെ ഹൈ ഹും....
ബഹുത്ത് മുശ്കിൽ...
ആപ് കോ ക്യാ മാലൂം ....
വൈൽഡ് ലൈഫ്, വൈൽഡ് ലൈഫ്....
അപ്പോൾ തോട്ടക്കാരൻ
ഇല്ലി സ്നേക്ക് നോടിതി, ഉഷാർ, സ്നേക്ക് സ്നേക്ക്
പിന്നീട് ഞാൻ കണ്ടത് അമ്പരന്ന് നിൽക്കുന്ന തോട്ടക്കാരനെയാണ്. മലയാളിയായത് കൊണ്ട് നിന്ന നിൽപിൽ അപ്രത്യക്ഷനാകുന്നതിൽ എനിക്ക് ഒട്ടും അതിശയം തോന്നിയില്ല. തന്നെയുമല്ല വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ജാവ പോലെ സിമ്പിൾ ആണെന്ന് എനിക്ക് അതോടെ മനസ്സിലായി.
Friday, March 22, 2024
ഞാൻ
ഞാൻ
ഈ വെറും ചെറുകണക്കൂട്ടത്തെ
ഞാനെന്നറിഞ്ഞതിൽ
വെറുതെയാർമാദിക്കുമെന്നജ്ഞതേ
നീയറിയുന്നുവോ
എന്നിലിന്നലയും
കണങ്ങളുടെയിന്നലെ
അവയുടെ നാളെയും
നിനവുകളും
ഇന്നലെ മാനത്ത്
പാറിപ്പറന്നൊരാ
പറവ തൻ പ്രജ്ഞയോ
താഴത്ത് വീഴുന്നൊരവയുടെ കാഷ്ടമോ
പുഴുവിന്റെ തൃഷ്ണയോ
അവ തിന്നുമിലകളുടെ ഹരിതകമോ
അറപ്പിൽ പുളയുമവയുടെ മേനിയിൽ
വിടരുവാൻ വെമ്പുന്ന ചിറകിന്റെ വർണമോ
മാനത്തൊളിക്കും ജലത്തിൻ കണികയോ
മഴയിൽ നനയുവാൻ, കുതിരുവാൻ
പൊള്ളും വെയിലത്ത്
കാത്തിരിക്കുന്നൊരാ
മണ്ണിന്റെ തരികളോ
കാറ്റത്ത് ഞെട്ടറ്റ് വീഴുമിലകളോ
അഴുകുമവയുടെ
വളമുണ്ണുവാനായ്
മണ്ണിൽ പൊടിക്കുന്ന
ചെറുചെടിക്കൂട്ടമോ
കൂട്ടത്തിലൊരുവനെ
കൊല്ലുന്ന ക്രൂരനോ
ചിന്തുന്ന ചോരയോ
കണാത്ത കൺകളോ
മൗനമോ പേടിയോ
മലകളോ പുഴകളോ
മലയിൽ തപം ചെയ്ത
സന്യാസി വര്യരോ
തപസ്സിൽ പിറന്നൊരു
വേദ മന്ത്രങ്ങളോ
കവിതകൾ പൂവിടും
അജ്ഞാത ലോകത്തിൽ
എന്നോ വിടർന്നൊരീ
പൂവിൻ്റെയിതളുകൾ
കനവിൻ്റെ മുറ്റത്ത്
പൊഴിയും സുഗന്ധമോ
ഈ വെറും ചെറുകണക്കൂട്ടത്തെ
ഞാനെന്നറിഞ്ഞതിൽ
വെറുതെയാർമാദിക്കുമെന്നജ്ഞതേ
നീയറിയുന്നുവോ
എന്നിലിന്നലയും
കണങ്ങളുടെയിന്നലെ
അവയുടെ നാളെയും
നിനവുകളും
Saturday, March 9, 2024
പൊലർച്ച
നേരം പൊലരുമ്പോ
കെഴക്കേപ്പാടത്ത്
തേവരുദിക്കണ്
കതിരുകളുണരണ്
പതിരുകളുണരണ്
കതിരോനെ കാണാനായ്
ഏനുമുണരണ്
കാറ്റിൻ്റെ താളത്തിൽ
കിളികള് പാടണ്
പണ്ടെന്നോ തേവര്
എഴുതിയ പാട്ടുകൾ
മഴയൊന്ന് പെയ്യണ്
പുതുമണ്ണ് നനയണ്
വിത്തുകളുണരണ്
തേവരെ കാണണ്
ഇളമില കൊടയണ്
മനസ്സ് നിറയണ്
ഇക്കേക്കണ പാട്ടെല്ലാം
ഇക്കാണണ കൂത്തെല്ലാം
പണ്ടേ പടച്ചോനേ
ഒരു പാട്ടെനിക്കും നീ
തന്നേക്കണേ
Subscribe to:
Posts (Atom)