Thursday, April 4, 2024

വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ

മിക്കവാറും പുലർകാലങ്ങളിൽ എൻ്റെ കാലടികൾ പതിയാൻ ഭാഗ്യമുള്ള വീടിനടുത്തുള്ള ഒരു പാർക്കിലാണ് ഇത് നടന്നത്. ബാഗ്ലൂർ നഗരം പൂന്തോട്ടങ്ങൾക്ക് പ്രസിദ്ധമാണല്ലോ. എല്ലാ പബ്ലിക് പാർക്കിലും സാധാരണയായി ഒരു ചെറിയ മുറിയും അതിൽ നായസ്നേഹിയായ ഒരു തോട്ടക്കാരനും ഉണ്ടാകും. ഈ പാർക്കിലും ഉണ്ടായിരുന്നു അങ്ങനെ ഒരാൾ. രാവിലെ ചുറ്റി നടന്ന് പാർക്കിൻ്റെ നടപ്പാതകളിൽ നിന്ന് അപഭ്രംശം സംഭവിച്ച് പുൽമേടുകളിൽ കായികാഭ്യാസം നടത്തുന്നവരെ കന്നഡ ഭാഷയിൽ ചീത്ത പറയുന്നുത് ഇവിടെ പതിവ് സംഭവമാണ്. പാർക്കിൻ്റെ പ്രകൃതിദത്തമായ ഹരിതാഭ നിലനിർത്തുന്നതിൽ ആയാൾക്ക് ലഭിക്കുന്ന ശാപവാക്കുകൾ ഒരു വലിയ പങ്ക് വഹിക്കുന്നു. 

വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർമാരോട് എനിക്ക് ഒരു അസൂയ കലർന്ന ആരാധനയാണ്. യമണ്ടൻ ലെൻസും കാമറയുമൊക്കെ ഇടക്കിടക്ക് ആമസോണിൽ "Windows" ഷോപ്പിങ്ങ് ചെയ്യാറുമുണ്ട്. ഒരുപാട് ക്ഷമയുണ്ടെങ്കിലെ നല്ല ചിത്രങ്ങൾ കിട്ടു. തന്നെയുമല്ല പുലി, പാമ്പ് ഇത്യാദി വന്യമൃഗങ്ങളെ പിൻതുടരാൻ അസാമാന്യ ധൈര്യവും വേണം എന്നാണ് എൻ്റെ ഒരു ധാരണ.

അന്ന് പാർക്കിൽ ഒരാൾ പരിധികൾ ലംഘിച്ച് പുൽപ്രദേശത്ത് കയറി മൊബൈൽ ഫോൺ, തലയോടൊപ്പം ഭൂമിയിൽ ചേർത്ത് എന്തിൻ്റെയോ ചിത്രമെടുക്കുന്നു. അപ്പോൾ നമ്മുടെ തോട്ടക്കാരൻ റോന്തുചുറ്റാൻ വരുന്നത് കണ്ട ഞാൻ ഇപ്പോൾ  ഇവിടെ എന്തെങ്കിലും നടക്കും എന്ന് കരുതി, ഇസ്രായേൽ ഘാസ ആക്രമിക്കുന്നത് അമേരിക്ക കാത്തിരുന്ന പോലെ കാത്തിരുന്നു. 

പ്രതീക്ഷ തെറ്റിയില്ല. കന്നടയിൽ ഭയങ്കരമായ ചീത്ത വിളികളും ഹിന്ദിയിൽ ശാപവാക്കുകളും പെട്ടെന്ന് അന്തരീക്ഷം ഊഷ്മളമാക്കി. കുറെ വയസ്സായ ആൾക്കാർ കൃത്യസമയത്ത് ദിവസവും നടത്തുന്ന പൊട്ടിച്ചിരി വ്യായാമമൊഴിച്ചാൽ പൊതുവെ ശാന്തമായ അവിടെ ഒരു മരക്കൊമ്പിൽ സസുഖം വിശ്രമിച്ചിരുന്ന ചില കിളികൾ എന്തോ ചിലച്ച് പറന്ന് പോയി. 

അയാൾ രാഷ്ട്രഭാഷയിൽ തിരിച്ച് എന്തോ പറയുന്നുണ്ടായിരുന്നു. അതിൽ എനിക്ക് മനസ്സിലായത് ഇത്രയാണ്.
ഹം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി കർ രഹാ ഹെ ഹൈ ഹും....
ബഹുത്ത് മുശ്കിൽ...
ആപ് കോ ക്യാ മാലൂം ....
വൈൽഡ് ലൈഫ്, വൈൽഡ് ലൈഫ്....

അപ്പോൾ തോട്ടക്കാരൻ
ഇല്ലി സ്നേക്ക് നോടിതി, ഉഷാർ, സ്നേക്ക് സ്നേക്ക്

പിന്നീട് ഞാൻ കണ്ടത് അമ്പരന്ന് നിൽക്കുന്ന തോട്ടക്കാരനെയാണ്. മലയാളിയായത് കൊണ്ട് നിന്ന നിൽപിൽ അപ്രത്യക്ഷനാകുന്നതിൽ എനിക്ക് ഒട്ടും അതിശയം തോന്നിയില്ല. തന്നെയുമല്ല വൈൽഡ് ലൈഫ് ഫോട്ടോഗ്രഫി ജാവ പോലെ സിമ്പിൾ ആണെന്ന് എനിക്ക് അതോടെ മനസ്സിലായി.

Friday, March 22, 2024

ഞാൻ

ഞാൻ

ഈ വെറും ചെറുകണക്കൂട്ടത്തെ
ഞാനെന്നറിഞ്ഞതിൽ
വെറുതെയാർമാദിക്കുമെന്നജ്ഞതേ
നീയറിയുന്നുവോ
എന്നിലിന്നലയും
കണങ്ങളുടെയിന്നലെ
അവയുടെ നാളെയും
നിനവുകളും

ഇന്നലെ മാനത്ത് 
പാറിപ്പറന്നൊരാ
പറവ തൻ പ്രജ്ഞയോ
താഴത്ത് വീഴുന്നൊരവയുടെ കാഷ്ടമോ

പുഴുവിന്റെ തൃഷ്ണയോ
അവ തിന്നുമിലകളുടെ ഹരിതകമോ
അറപ്പിൽ പുളയുമവയുടെ മേനിയിൽ 
വിടരുവാൻ വെമ്പുന്ന ചിറകിന്റെ വർണമോ

മാനത്തൊളിക്കും ജലത്തിൻ കണികയോ
മഴയിൽ നനയുവാൻ, കുതിരുവാൻ
പൊള്ളും  വെയിലത്ത് 
കാത്തിരിക്കുന്നൊരാ
മണ്ണിന്റെ തരികളോ

കാറ്റത്ത് ഞെട്ടറ്റ് വീഴുമിലകളോ
അഴുകുമവയുടെ 
വളമുണ്ണുവാനായ്
മണ്ണിൽ പൊടിക്കുന്ന
ചെറുചെടിക്കൂട്ടമോ

കൂട്ടത്തിലൊരുവനെ
കൊല്ലുന്ന ക്രൂരനോ
ചിന്തുന്ന ചോരയോ
കണാത്ത കൺകളോ
മൗനമോ പേടിയോ

മലകളോ പുഴകളോ
മലയിൽ തപം ചെയ്ത
സന്യാസി വര്യരോ
തപസ്സിൽ പിറന്നൊരു
വേദ മന്ത്രങ്ങളോ

കവിതകൾ പൂവിടും
അജ്ഞാത ലോകത്തിൽ
എന്നോ വിടർന്നൊരീ
പൂവിൻ്റെയിതളുകൾ
കനവിൻ്റെ മുറ്റത്ത്
പൊഴിയും സുഗന്ധമോ

ഈ വെറും ചെറുകണക്കൂട്ടത്തെ
ഞാനെന്നറിഞ്ഞതിൽ
വെറുതെയാർമാദിക്കുമെന്നജ്ഞതേ
നീയറിയുന്നുവോ
എന്നിലിന്നലയും
കണങ്ങളുടെയിന്നലെ
അവയുടെ നാളെയും
നിനവുകളും

Saturday, March 9, 2024

പൊലർച്ച

നേരം പൊലരുമ്പോ
കെഴക്കേപ്പാടത്ത്
തേവരുദിക്കണ്

കതിരുകളുണരണ്
പതിരുകളുണരണ്
കതിരോനെ കാണാനായ്
ഏനുമുണരണ്

കാറ്റിൻ്റെ താളത്തിൽ
കിളികള് പാടണ്
പണ്ടെന്നോ തേവര്
എഴുതിയ പാട്ടുകൾ

മഴയൊന്ന് പെയ്യണ്
പുതുമണ്ണ് നനയണ്
വിത്തുകളുണരണ്
തേവരെ കാണണ്
ഇളമില കൊടയണ്
മനസ്സ് നിറയണ്

ഇക്കേക്കണ പാട്ടെല്ലാം
ഇക്കാണണ കൂത്തെല്ലാം
പണ്ടേ പടച്ചോനേ
ഒരു പാട്ടെനിക്കും നീ
തന്നേക്കണേ

Sunday, January 21, 2024

kavithaaraamam

KAVITHAARAAMAM - A Day to Celebrate the Artistry of Poetry by KUNDALAHALLI KERALA SAMAJAM (REGD.) - January 20, 2024

Humbled by recieving first price from great poet, SRI. RAJAN KAILAS for KVG NAMBIAR MEMORIAL POETRY WRITING COMPETITION 2023. Another well-known poet, Smt. REMA PISHARODY presented her poetry book "Goodam" and Smt. Santha.N.K. presented cash price. It was a proud moment to recieve the award and recite my poem infront of my friends and well wishers. 

Sri. Rajan Kailas: https://www.facebook.com/rajankailaskailas?mibextid=ZbWKwL

Sunday, January 14, 2024

സീത

കരളേ എൻ കരളേയെന്തേ
കനവിൽ നീയെത്താത്തേ
കത്തുന്ന ചങ്കിൻ ചൂടിൽ
കരിയിലികൾ കൊഴിയുന്നിവിടെ

തന്നാരോ തന്തിന്നാരോ
തന്നാരോ തന്നാരോ

കാടല്ലെ നരിയും പുലിയും
കാട്ടാനക്കൂട്ടവുമുണ്ടേ
കണ്ണഞ്ചും കാഞ്ചനമല്ല
കല്ലുണ്ട് മുള്ളുണ്ടിവിടെ
കല്ലിൽ നിൻ കാലുകടഞ്ഞാൽ
കരളെൻ്റെ നോവും പെണ്ണേ
കാലിൽ ചെറു മുള്ളു വരഞ്ഞാൽ
കരളെൻ്റെ കോറും പെണ്ണേ

തന്നാരോ തന്തിന്നാരോ
തന്നാരോ തന്നാരോ

കരിനീലക്കണ്ണ് മിഴിച്ച്
കരയുന്നു മാൻപേടകളും
കണ്ണേ നിൻ കൊഞ്ചും കിളികൾ
കണ്ണീരിൽ വലയുന്നവിടെ

തന്നാരോ തന്തിന്നാരോ
തന്നാരോ തന്നാരോ

കലമാൻ്റെ പൊന്നിൻ ചന്തം
കണ്ടല്ലെ പൊന്ന് മയങ്ങി
കലമാനും കടമിഴിയാളും
കനവായി കാട്ടിൽ മറഞ്ഞു

തന്നാരോ തന്തിന്നാരോ
തന്നാരോ തന്നാരോ

കരളേ എൻ കരളേയെന്തേ
കനവിൽ നീയെത്താത്തേ
കത്തുന്ന ചങ്കിൻ ചൂടിൽ
കരിയിലികൾ കൊഴിയുന്നിവിടെ

തന്നാരോ തന്തിന്നാരോ
തന്നാരോ തന്നാരോ

Sunday, December 31, 2023

പരാജിതൻ

ഒരു പരാജിതൻ മരിച്ചുപോയി
പരാജിതനായത്കൊണ്ട്
ആത്മഹത്യ ചെയ്തുവെന്ന് പറഞ്ഞ്
അയാളുടെ
സ്വാഭാവികമരണാവകാശത്തെയും
എല്ലാവരും പരാജയപ്പെടുത്തി

അതിനുശേഷമാണ്
പുഴവക്കിലെ കായ്ക്കാമരത്തിൻ്റെ
ഉണക്കക്കൊമ്പിൽ
ആ കാക്കയിരുന്ന്
കരയാൻ തുടങ്ങിയത്

എന്നും രാത്രിയിൽ
ആ മരക്കൊമ്പ് ഒടിഞ്ഞ് വീഴും
പിറ്റേന്ന് മറ്റൊരു ഉണക്കക്കൊമ്പ്
ആ കാക്ക തിരഞ്ഞെടുക്കും

കാക്കയിരിക്കുമ്പോൾ
ആ മരക്കൊമ്പ്
ഉണങ്ങുന്നതാണെന്നാണ്
നിഷാദ് പറയുന്നത്

നിഷാദ് പരാജിതൻ്റെ
സുഹൃത്തായിരുന്നു

അവൻ ആ കാക്കയെ
പകയോടെ നോക്കുന്നത്
ഞാൻ കാണാറുണ്ട്

ഒരു ദിവസം അവൻ കല്ലെടുത്ത് 
കാക്കയെ ഉന്നം വക്കുന്നത് കണ്ട്
ഞാൻ ഉറക്കെയലറി

"അരുത് നിഷാദേ .."

അപ്പോഴേക്കും കല്ല് ഉന്നത്തിലെത്തി
അതുകണ്ട് ഞാൻ പോയി 
ഒട്ടും മഹത്തല്ലാത്ത
എന്തോ എഴുതി

2024

സ്വപ്നത്തിൽ കണ്ട ചിത്രശലഭം, രാവിലെയുണർന്നപ്പോൾ, അൽപനേരം വട്ടമിട്ട് പറന്ന് 2023 ലേക്ക് പറന്നുപോയി. അപ്പോഴതാ 2024 പതിയെ കിഴക്കുദിച്ചു വരുന്നു.

ഏവർക്കും പുതുവത്സരാശംസകൾ
- മധു